---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Sunday, December 28, 2014

പ്രവാചകജീവിതം നമ്മോട് ആവശ്യപ്പെടുന്നത്

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ളിക്കുക...

ഉള്ളില്‍ നിറയെ കരുണ. ഭൂമിയോളം ക്ഷമ. നന്മയോടുള്ള അതിരറ്റ പ്രതിബദ്ധത ഇതൊക്കെയാണ് എന്റെ മനസില്‍ പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചുള്ള ചിത്രം. സാമൂഹിക വിപ്ളവത്തിന്റെ യഥാര്‍ഥ സൂര്യതേജസ് തന്നെയായിരുന്നു ആ മഹാനുഭാവന്‍. ആ മഹിത ജീവിതത്തില്‍നിന്ന് എത്രയോ അനുഭവ പാഠങ്ങളാണ് ലോകത്തിന് ലഭിച്ചത്. സാമൂഹിക ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെ കുറിച്ച്, നാം സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ച്, നാം പുലര്‍ത്തേണ്ട മര്യാദകളെക്കുറിച്ച് പ്രവാചകന്‍ നമ്മെ ഓര്‍മിപ്പിച്ചു. ആ ജീവിതത്തില്‍നിന്നുള്ള എത്രയോ സംഭവങ്ങള്‍ നമുക്കറിയാം. തികച്ചും ആദരവോടും അത്ഭുതത്തോടും കൂടിയല്ലാതെ അതൊന്നും സ്മരിക്കാനാവില്ല. അടിമവേലക്കും ബാലവേലക്കുമെതിരെ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തി വരുന്ന പോരാട്ടത്തിന്റെ പ്രചോദനം പോലും പ്രവാചകന്‍ ഉള്‍പ്പെടെയുള്ളവര്‍ കാണിച്ചുതന്ന മാതൃകകളാണ്.
നിത്യവും നടന്നുപോകുന്പോള്‍ മക്കയില്‍ പ്രവാചകന്‍റെ ശരീരത്തില്‍ മാലിന്യം കൊണ്ടുതള്ളുന്ന ആ സ്ത്രീയുടെ ചിത്രം തന്നെ നോക്കൂ. ഒരു ദിവസം അവരെ കാണാനില്ലെന്നുവന്നപ്പോള്‍ ആ മനസ് തരളമാവുകയാണ്. അവര്‍ക്കെന്തുപറ്റിയെന്ന് പ്രവാചകന്‍ അനുചരന്മാരോട് തിരക്കുന്നു. ഒടുവില്‍ ആ സ്ത്രീ രോഗിയാണെന്ന് അറിയുന്നു. കേട്ടപാടെ അവരുടെ കുടില്‍ ലക്ഷ്യം വെച്ച് നീങ്ങുകയാണ് പ്രവാചകന്‍. ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച ഒരുവ്യക്തി. സത്യത്തില്‍ അവളുടെ നിസ്സഹായതയില്‍ ആഹ്ളാദിക്കുന്ന മാനസികാവസ്ഥയാണ് വേണ്ടത്. പ്രതികാരം ചെയ്യാന്‍ വളരെ എളുപ്പവുമായിരുന്നു. പക്ഷേ, പ്രവാചകസമീപനം മറ്റൊന്നായിരുന്നു. അവരുടെ രോഗം സുഖപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്ന ഒരു പ്രവാചകനെയാണ് ചരിത്രത്തില്‍ നാം കണ്ടത്. കരുണയുടെ വലിയൊരു ലോകം തന്നെയായിരുന്നു പ്രവാചകന്‍ ഉള്ളില്‍ക്കൊണ്ടുനടന്നത്.
ഏകദൈവം എന്ന അടിസ്ഥാന ആദര്‍ശമായിരുന്നു പ്രവാചകന്‍ മുഹമ്മദ് പ്രബോധനം ചെയ്തത്. ഏകദൈവത്വം തന്നെയാണ് വേദങ്ങളും ഹൈന്ദവ പുരാണങ്ങളും ഉത്ഘോഷിക്കുന്നത്. \”വിപ്രബഹുദവദന്തി…\’ എന്ന പ്രഖ്യാപനവും ദൈവത്തിന്‍റെ ഏകത്വം തന്നെയാണ് വിളംബരം ചെയ്യുന്നത്. ബുദ്ധിമാന്മാര്‍ അതിനെ പലതായി വിലയിരുത്തുകയാണെന്നും വേദം പറയുന്നു. ഏകദൈവ സാമീപ്യം ലഭിക്കാന്‍ ഒരു ഇടനിലക്കാരന്‍റെയും ആവശ്യമില്ലെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. അവതാരങ്ങള്‍ എന്ന പലപേരുകളില്‍ അറിയപ്പെടുന്നതും ഈ ദൈവീക ചൈതന്യം തന്നെ. താന്‍ ഒരു സന്ദേശവാഹകന്‍ മാത്രമാണെന്ന് ഓരോ ഘട്ടത്തിലും പ്രവാചകന്‍ പറഞ്ഞുകൊണ്ടിരുന്നു. ഏകദൈവത്തിലുള്ള വിശ്വാസത്തോടൊപ്പം തന്നെ താന്‍ ഒരു പ്രവാചകന്‍ മാത്രമാണെന്ന വിശ്വാസവും മതത്തിന്‍റെ അടിസ്ഥാനമായി കുറിച്ചു. ദൈവീക പരിവേഷത്തോടെ തന്നെ കാണരുതെന്ന് അനുയായികളെ നിരന്തരം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മരണശേഷം തന്‍റെ ഖബ്ര്‍ കെട്ടിപ്പൊക്കുകയോ അവിടെ പ്രാര്‍ത്ഥന നടത്തുകയോ ചെയ്യാന്‍ പാടില്ലെന്ന് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കി.
ശരിയായ വാണിജ്യവത്കരണമാണ് ഇത്തരം നടപടികള്‍ക്കുപിന്നില്‍. മുസ്ലിംകളെ കയ്യിലെടുക്കാന്‍ ഇത്തരം കേന്ദ്രങ്ങളില്‍ ഒരു സന്ദര്‍ശനം നടത്തിയാല്‍ മാത്രം മതിയെന്ന് രാഷ്ട്രീയനേതാക്കളും ധരിച്ചുവെച്ചിരിക്കുന്നു. എന്തായാലും ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പ് പ്രവാചകാധ്യാപനങ്ങളുടെ നിഷേധവും ദൈവത്തോടുള്ള തികഞ്ഞ നന്ദികേടും തന്നെയാണ്.
മദ്യത്തിനെതിരെ പ്രവാചകന്‍ നയിച്ച വിപ്ലവമാണ് എന്നെ വല്ലാതെ ആവേശം കൊള്ളിക്കുന്നത്. ഏറ്റവും വലിയ സാമൂഹിക തിന്മ എന്നാണ് മദ്യത്തെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞത്. പ്രവാചകന്‍റെ ജന്മദിനവേളയില്‍ ഇന്ത്യ മുഴുക്കെയും മദ്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്താന്‍ മുസ്ലിം സമൂഹം തയ്യാറാകണം. മദ്യത്തിന്‍റെ ഉല്‍പാദനവും വിതരണവും നിര്‍ത്തിവെപ്പിക്കാന്‍, സാമൂഹിക സമ്മര്‍ദം രൂപപ്പെടുത്താന്‍ അവര്‍ മുന്നില്‍ നില്‍ക്കണം. എല്ലാ മതവിഭാഗങ്ങളും സ്ത്രീകളും
കുട്ടികളുമൊക്കെ മുസ്ലിംകളെ പിന്തുണക്കാന്‍ മുന്നിലുണ്ടാകും. ഈ നിര്‍ദ്ദേശത്തിന് ഇന്ത്യയിലെ മുസ്ലിം സമൂഹം ചെവികൊടുക്കുമോ?

( സ്വാമി അഗ്നിവേശ് )

0 comments :

Post a Comment