---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Wednesday, February 15, 2012

ഉമ്മ

നമുക്ക് വേണ്ടി കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സഹിച്ചത് മാതാവാണ്. മാതാവ് നമുക്ക് വേണ്ടി സഹിച്ച ത്യാഗത്തെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു.

ക്ഷീണത്തിനുമേല്‍ ക്ഷീണമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. നമുക്ക് വേണ്ടി മുഴുവന്‍ പ്രയാസങ്ങളും സഹിച്ച മാതാവിനോടാണ് നമുക്ക് കൂടുതല്‍ കടപ്പാടുള്ളത്.



ഒരിക്കല്‍ ഒരാള്‍ നബി (സ) യോട് ചോദിച്ചു.
അല്ലാഹുവിന്റെ റസൂലേ ഏറ്റവും നല്ല സഹവാസത്തിന് കടപ്പെട്ടവന്‍ ആരാണ് അപ്പോള്‍ നബി (സ) പറഞ്ഞു: നിന്റെ ഉമ്മയോടാണെന്ന്. ചോദ്യകര്‍ത്താവ് ചോദ്യം മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചപ്പോഴും നബി (സ) പറഞ്ഞു. നിന്റെ ഉമ്മയോടാണെന്ന്. നാലാമത്തെ ചോദ്യത്തിനാണ് 'നിന്റെ പിതാവിനോടാണ്' എന്ന് ഉത്തരം നല്‍കിയത്. മാതൃത്വത്തിന്റെ മഹത്ത്വമാണ് നബി (സ) നമ്മെ പഠിപ്പിച്ചത്.

നമ്മെ ഉപദ്രവിക്കുന്ന മാതാവാണെങ്കില്‍ പോലും മാതാവിനോട് ദേഷ്യപ്പെടാനോ ബന്ധം വേര്‍പെടുത്താനോ ഇസ്‌ലാം അനുവദിക്കുന്നില്ല. ഒരിക്കല്‍ മാതാവിനെതിരെ പരാതിയുമായി ഒരാള്‍ നബി (സ) യുടെ അടുക്കല്‍ വന്നു. റസൂലേ (സ) എന്റെ മാതാവിന് ആവശ്യമായ ധനം ഞാന്‍ നല്‍കാറുണ്ട്. പക്ഷെ എന്നെ എപ്പോഴും ബുദ്ധിമുട്ടിക്കുകയും ചീത്ത പറയുകയും ചെയ്യുന്നു. എന്റെ മാതാവിനെ ഇനിയും ഞാന്‍ സഹായിക്കണോ ഞാന്‍ എന്താണ് ചെയ്യേണ്ടത്. പരാതി കേട്ട പുണ്യ പ്രവാചകന്‍ (സ) മറുപടി നല്‍കി. നിന്റെ മാതാവിനോടുള്ള ബാധ്യത നീ നിറവേറ്റുക. ശേഷം പറഞ്ഞു.

അല്ലാഹുവാണേ സത്യം. നിന്റെ മാതാവ് നിന്റെ ശരീരത്തില്‍ നിന്നും ഒരു മാംസക്കഷ്ണം മുറിച്ചെടുത്താലും മാതാവിനോടു നിറവേറ്റേണ്ട കടമയുടെ നാലില്‍ ഒരംശം പോലുമാവില്ല. നിനക്കറിയില്ലേ മാതാവിന്റെ കാലടിക്കീഴിലാണ് സ്വര്‍ഗ്ഗമെന്ന്.

പ്രവാചകരുടെ മറുപടി കേട്ട ആ മനുഷ്യന്‍ പറഞ്ഞു. അല്ലാഹുവാണ് സത്യം എന്നെ മാതാവ് എന്ത് ചെയ്താലും ഞാന്‍ ഒന്നും പറയില്ല. ശേഷം അദ്ദേഹം ഉമ്മയുടെ അടുക്കല്‍ ചെന്ന് കാല്‍ ചുംബിക്കുകയും ഇപ്രകാരമാണ് എന്നെ നബി (സ) പഠിപ്പിച്ചത് എന്ന് ഉമ്മയോട് പറയുകയും ചെയ്തു.

മാതാവിനെ സ്‌നേഹിക്കുകയും മാതാവിന്റെ തൃപ്തി നേടുകയും ചെയ്താല്‍ ഇരു ലോകത്തും ഉല്‍കൃഷ്ട പദവി കരസ്ഥമാക്കാന്‍ കഴിയും.

ഒരിക്കല്‍ സുലൈമാന്‍ നബി (അ) സമുദ്രത്തിനു മുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. ആഴക്കടലില്‍ ശക്തമായ കാറ്റ്കാരണം കടല്‍ പ്രക്ഷുബ്ധമായിരുന്നു. സുലൈമാന്‍ നബി (അ) കാറ്റിനോട് ശാന്തമാവാന്‍ ആവശ്യപ്പെട്ടു. കാറ്റിന്റെ ശക്തി കുറഞ്ഞപ്പോള്‍ കടല്‍ ശാന്തമായി. അപ്പോള്‍ സുലൈമാന്‍ നബി (അ) തന്റെ കൂടെയുണ്ടായിരുന്ന ഇഫ്‌രീത് എന്ന ജിന്നിനോട് ആഴക്കടലില്‍ മുങ്ങാന്‍ ആവശ്യപ്പെട്ടു. ആഴക്കടലില്‍ മുങ്ങിയ ഇഫ്‌രീത് വര്‍ണ്ണ മനോഹരമായ മാണിക്യത്തിന്റെ ഒരു ഖുബ്ബ കാണുകയും അതെടുത്ത് സുലൈമാന്‍ നബി (അ) ക്ക് നല്‍കുകയും ചെയ്തു. മനോഹരമായ ഖുബ്ബക്കകത്ത് എന്താണ് എന്നറിയാന്‍ സുലൈമാന്‍ നബി (സ) അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ഉടനെ ഖുബ്ബയുടെ കവാടം തുറക്കപ്പെട്ടു. ഖുബ്ബക്കുള്ളില്‍ സന്ദരനായ ഒരു യുവാവ് സുലൈമാന്‍ നബി (അ) ചോദിച്ചു. നീ ആരാണ് ?നീ മലക്കുകളില്‍ പെട്ടവനാണോ അതല്ല ജിന്ന് വിഭാഗത്തില്‍ പെട്ടവനോ? ഖുബ്ബക്കകത്തെ മനുഷ്യന്‍ പറഞ്ഞു: ഞാന്‍ മനുഷ്യ വിഭാഗത്തില്‍ പെട്ടവനാണ്. അപ്പോള്‍ സുലൈമാന്‍ നബി (അ) ചോദിച്ചു. നിനക്ക് എങ്ങനെ ഈ ഉല്‍കൃഷ്ട സ്ഥാനം ലഭിച്ചു? ആ മനുഷ്യന്‍ മറുപടി നല്‍കി. വൃദ്ധയായ എന്റെ മാതാവിനെ ഞാന്‍ ചുമലില്‍ ഏറ്റിയാണ് നടന്നിരുന്നത്. ആ സമയത്ത് എന്റെ ഉമ്മ എനിക്ക് വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുമായിരുന്നു.

അല്ലാഹുവേ എന്റെ മകന് നീ ഐശ്വര്യം നല്‍കണമേ. എന്റെ മരണ ശേഷം ആകാശത്തു ഭൂമിയിലുമല്ലാത്ത ഒരു സ്ഥലത്ത് നീ അവനെ എത്തിക്കണേ . വൃദ്ധയായ എന്റെ മാതാവ് മരണപ്പെട്ടു. മറവ് ചെയ്തു മറ്റു കര്‍മ്മങ്ങളുമെല്ലാം കഴിഞ്ഞു. ഒരു ദിവസം ഞാന്‍ കടലിന്റെ തീരത്ത് കൂടി സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ കടര്‍ തീരത്ത് മാണിക്യത്തിന്റെ ഒരു ഖുബ്ബ ഞാന്‍ കണ്ടു. അതിന്റെ അടുത്ത് വന്നപ്പോള്‍ ഖുബ്ബയുടെ വാതില്‍ തുറന്നു. ഖുബ്ബക്കകത്ത് കയറിയ ശേഷം ഞാന്‍ ഞാന്‍ ഭൂമിയിലോ ആകാശത്തോ എന്ന് എനിക്കറിയാന്‍ കഴിഞ്ഞില്ല.

സുലൈമാന്‍ നബി (അ) ചോദിച്ചു. നിനക്കുള്ള ഭക്ഷണം എവിടുന്ന് ലഭിക്കും. അദ്ദേഹം പറഞ്ഞു ഖുബ്ബക്കകത്ത് ഒരു വൃക്ഷമുണ്ട് അതില്‍ നിന്നും പഴം കഴിക്കും. എനിക്ക് ദാഹിച്ചാല്‍ പാലിനേക്കള്‍ വെളുത്തതും തേനിനേക്കാള്‍ മധുരമുള്ളതും മഞ്ഞിനേക്കാള്‍ തണുത്തതുമായ ഖുബ്ബക്കകത്തെ ഉറവയില്‍ നിന്നും ഞാന്‍ കുടിക്കും. സുലൈമാന്‍ നബി (അ) ചോദിച്ചു. രാത്രിയും പകലും നീ എങ്ങനെ തിരിച്ചറിയും. അദ്ദേഹം പറഞ്ഞു. പ്രഭാതമായാല്‍ ഖുബ്ബ പ്രകാശപൂരിതമാകും. സൂര്യന്‍ അസ്തമിച്ചാല്‍ ഖുബ്ബയില്‍ ഇരുട്ടാകും. മാതാവിന്റെ തൃപ്തി കരസ്ഥമാക്കി അല്ലാഹുവിന്റെ അടുക്കല്‍ ഉള്‍കൃഷ്ട സ്ഥാനം നേടിയ ഖുബ്ബക്കകത്തെ മനുഷ്യനുമായി ദീര്‍ഘ നേരം സംഭാഷണത്തിനു ശേഷം ഖുബ്ബയുടെ കവാടം അടയുകയും അത് ആഴക്കടലില്‍ തന്നെ തിരിച്ചെത്തുകയും ചെയ്തു.

മാതാവിനെ അനുസരിക്കുകയും മാതാവിന്റെ തൃപ്തി നേടുകയും ചെയ്താല്‍ ഉല്‍കൃഷ്ട പദവി ലഭിക്കുന്നതോടൊപ്പം മാതാവിന്റെ മനസ്സ് വേദനിപ്പിച്ചാല്‍ എത്ര വലിയ ഇബാദത്ത് ചെയ്തവനാണെങ്കിലും അതിന്റെ ഗുരുതരമായ ശിക്ഷ ഇഹ ലോകത്ത് അവന്‍ അഭിമുഖീകരിക്കേണ്ടി വരും.

ഉമര്‍ (റ) ന്റെ ഭരണ കാലത്ത് ഒരു കച്ചവടക്കാരനുണ്ടായിരുന്നു. പണത്തിന് ആവശ്യം വരുമ്പോള്‍ അവന്റെ ഉമ്മ കച്ചവടക്കാരനായ മകന്റെ അടുക്കല്‍ വന്ന് പണം വാങ്ങും. ഒരു ദിവസം മകന്റെ അടുക്കല്‍ പണമാവശ്യപ്പെട്ട് ഉമ്മ വന്നപ്പോള്‍ മകന്റെ ഭാര്യ പറഞ്ഞു. നിന്റെ ഉമ്മ ഇപ്രകാരം എന്നും പണമാവശ്യപ്പെട്ടു വന്നാല്‍ നമ്മള്‍ ദരിദ്രന്മാരാകും ഭാര്യയുടെ ദുഷിച്ച വാക്കു കേട്ട മകന്‍ തന്റെ ഉമ്മാക്ക് ഒന്നും നല്‍കിയില്ല. മാതാവിന്റെ മനസ്സ് പൊട്ടി.കരഞ്ഞ് കലങ്ങിയ കണ്ണുമായി മാതാവ് പടിയിറങ്ങി. കാലങ്ങള്‍ക്ക് ശേഷം മകന്‍ തന്റെ കച്ചവടസംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. യാത്രാ മധ്യേ കൊള്ള സംഘത്തിന്റെ മുമ്പില്‍ പെട്ടു അവരുടെ സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കുകയും തന്റെ ഉമ്മയുടെ മനസ്സ് വേദനിപ്പിച്ച മകന്റെ കൈകള്‍ വെട്ടി തോളില്‍ തൂക്കിയിടുകയും വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകനെ ചിലര്‍ വീട്ടിലെത്തിച്ചു. അദ്ദേഹത്തെ കാണാന്‍ കൂട്ടുകാരും ബന്ധുക്കളും വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു.

ഞാന്‍ എന്റെ ഉമ്മാക്ക് എന്റെ കൈകൊണ്ട് ദിര്‍ഹം നല്‍കിയിരുന്നെങ്കില്‍ എന്റെ കൈ മുറിക്കപ്പെടുകയോ എന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല. ഉമ്മാക്ക് നല്‍കേണ്ട ധനം നല്‍കാത്തതിലുള്ള ഉചിതമായ ശിക്ഷയാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. കൈകാലുകള്‍ മുറിക്കപ്പെട്ട മകന്റെ വിവരം മാതാവ് അറിഞ്ഞു. മകനെ കാണാന്‍ മാതാവ് അവന്റെ വീട്ടിലെത്തി. മാതാവ് പറഞ്ഞു. മകനേ നിനക്ക് സംഭവിച്ച വിപത്തില്‍ ഞാന്‍ വളരെ ദുഃഖിതയാണ്. അപ്പോള്‍ മകന്‍ പറഞ്ഞു. ഉമ്മാ ഇതെല്ലാം എന്റെ തെറ്റുകൊണ്ടാണ്. നിങ്ങളുടെ തൃപ്തിയാണ് എന്റെ ആവശ്യം ഇതു കേട്ട് മാതാവ് പറഞ്ഞു മകനേ നിന്നെ ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു. മാതാവിന്റെ തൃപ്തിനേടിയ മകന്റെ മുറിക്കപ്പെട്ട അവയവങ്ങള്‍ അടുത്ത ദിവസം പ്രഭാതമായപ്പോഴേക്കും പൂര്‍ണ്ണ ആരോഗ്യവാനായി പൂര്‍വ്വസ്ഥിതിയിലായി. മാതാവിന്റെ മനസ്സ് നോവിപ്പിച്ചതിലുള്ള ശിക്ഷയും മനസ്സിനെ സന്തോഷിപ്പിച്ചാലുള്ള പ്രതിഫലവും പൂര്‍വ്വികരുടെ ചരിത്രം നമ്മെ ഉല്‍ബോധിപ്പിക്കുന്നു.


0 comments :

Post a Comment